സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം
Showing posts with label മിനി കഥ. Show all posts
Showing posts with label മിനി കഥ. Show all posts

Tuesday, September 5, 2023

സന്തോഷങ്ങൾ തേടി...!

 

ബസാറിലെ കടയിൽ കയറിയ അവൾ വിൽക്കുവാൻ വച്ച സന്തോഷങ്ങൾ എല്ലാം എടുത്തു നോക്കി. എല്ലാറ്റിന്റെയും പുറകിൽ ദുഃഖങ്ങളുടെ കഥകൾ എഴുതിയിരിക്കുന്നു. 

ഒന്നും വാങ്ങാതെ കടയില്‍ നിന്നു ഇറങ്ങാൻ നേരമാണു അവിടെ തൂക്കിയിട്ട ബോർഡിൽ അവളുടെ ശ്രദ്ധ പതിയുന്നത്. അതിൽ ഇങ്ങനെ എഴുതിയിരുന്നു ....

" ദുഃഖങ്ങളുടെ കഥകൾ എഴുതാത്ത ഒരു സന്തോഷവും ഭൂമിയിൽ ലഭിക്കാൻ സാധ്യമല്ല ."

തന്റെ ദുഃഖങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സന്തോഷങ്ങളെ തേടി അവൾ ബസാറിലെ വീഥികളിൽ കൂടി പതുക്കെ നടന്നകന്നു.  

Wednesday, December 21, 2022

ഉമ്മ !

 കാറിൽ മകൾ നിർത്താതെ കരയുകയാണ്. സമയം സന്ധ്യ മയങ്ങി തുടങ്ങി. മേഘവും ഒരു മഴയ്ക്ക് വേണ്ടിയുള്ള തയ്യാറിലാണ്. അയാൾ കാറിന്റെ സ്പീഡ് അൽപ്പം കൂട്ടി. അപ്രതീക്ഷിതമായി പോലീസ് അയാളുടെ വാഹനത്തിനു നേരെ കൈ കാണിച്ചു നിർത്തുവാൻ ആവശ്യപ്പെട്ടു. അയാൾ കാർ പോലീസിന്റെ അരികെ നിറുത്തി. 

മകളുടെ നിർത്താതെയുള്ള കരച്ചിൽ ശ്രദ്ധയില്‍പ്പെട്ട പോലീസ് കാര്യം അന്വേഷിച്ചു. അയാൾ വിഷമത്തോടെ മകളുടെ ഉമ്മയെ കാണുവാൻ പോവുകയാണ് എന്ന് പറഞ്ഞു.

കാറുമായി പോകുന്ന അയാളുടെ പുറകിൽ സംശയം തോന്നിയ പോലീസ് ജീപ്പുമായി പിന്തുടർന്നു .

അയാളുടെ കാർ പോയി നിന്നതു ഒരു പള്ളിയുടെ കവാടത്തിനു മുന്നിലാണ്. കരയുന്ന മകളെ എടുത്ത് കൊണ്ടു അയാൾ പള്ളിയുടെ  ഖബർസ്ഥാൻ ലക്ഷ്യമാക്കി നടന്നു. ഉമ്മ വിശ്രമിക്കുന്ന സ്ഥലം മകൾക്കു അയാൾ കാണിച്ചു കൊടുത്തു.

എല്ലാം കണ്ടുനിന്ന പോലീസ് നിസ്സംഗതരാമായിക്കൊണ്ട് തിരിച്ചു പോയി.

അപ്പോഴേക്കും ചെറിയ മഴത്തുള്ളികൾ പെയ്തു തുടങ്ങി. മകളുടെ മിഴികൾ നിറഞ്ഞു തന്നെ നിന്നിരുന്നു. പക്ഷെ അയാളുടെ കണ്ണുകളിലെ മഴ ഹൃദയത്തിൽ ആണ് പെയ്തുകൊണ്ടിരുന്നത് ..!

Sunday, November 20, 2022

ഞാൻ !

 അയാൾ എഴുതിയ കഥയിൽ ഞാനുമുണ്ടായിരുന്നു.

ഞാൻ അയാളോട്  ചോദിച്ചു ; താങ്കൾ എന്നെ അറിയുമോ?

അദ്ദേഹം പറഞ്ഞു: അറിയില്ല !

ഞാൻ ചോദിച്ചു "പിന്നെ എങ്ങനെ എന്നെ കുറിച്ച് എഴുതുവാൻ സാധിച്ചു? "

അയാൾ: ഞാൻ എന്നെ പറ്റിത്തന്നെയാണ് എഴുതിയിരിക്കുന്നത് , നിങ്ങളെ ഞാൻ അറിയുകപോലുമില്ല ?

പിന്നീടാണ് ആ സത്യം മനസ്സിലായത്.

 എല്ലാവരിലും ഞാൻ ഉണ്ടെന്ന പരമ സത്യം !

Wednesday, March 9, 2016

മാറ്റങ്ങൾ !




ദൂരെ നിന്ന് വളരെ പ്രയാസപ്പെട്ടു ബസ്സ്‌ സ്റ്റോപ്പിലേക്ക് നടന്നുവരുന്ന അയാളെ അവൻ നോക്കിനിന്നു. അയാളുടെ ജീവിതത്തിലുള്ള മാറ്റങ്ങളെയാണ് അവൻ ശ്രദ്ധിച്ചത്. ഇപ്പോൾ എത്ര അലയസമായിട്ടാണ് അയാൾ ഡ്രസ്സ്‌ അണിഞ്ഞിരിക്കുന്നത്‌. ഒരു കാലത്ത് യവ്വനത്തിന്റെ പ്രതാപത്തിൽ നെഞ്ച് വിരിച്ചു നടന്നിരുന്ന മനുഷ്യൻ. ഇപ്പോൾ വാർദ്ധക്യത്തിന്റെ പിടിയിൽ അമർന്നു ആരോഗ്യം നഷ്ട്ടപ്പെട്ട് നടക്കാൻ പാട് പെടുന്നു .

ഓരോ രണ്ടു വർഷത്തേയും ലീവിനു നാട്ടിൽ വരുമ്പോൾ ഈ മനുഷ്യനെ അവൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. മാറ്റങ്ങൾ എത്രപ്പെട്ടനാണ് സംഭവിക്കുന്നത്‌ മനുഷ്യ ജീവിതത്തിൽ. വർഷങ്ങൾ പോകുന്നത് നാം അറിയുന്നില്ല.

അവന്റെ ആലോചനകൾക്കിടയിൽ അയാൾ അരികിൽ എത്തിയത് അവൻ അറിഞ്ഞില്ല. ചെറിയ ഒരു ചുമയോട് കൂടി ആ പ്രായമായ മനുഷ്യൻ അവനോടു ചോദിച്ചു " മോനെ..നീ എന്ന വന്നത് ? "

"ഒരു ആഴ്ചയായി വന്നിട്ട് അമ്മാവാ...!" അവൻ മറുപടി നല്ക്കി.

അയാൾ അവനെ ആകെ ഒന്ന് നോക്കിയിട്ട് ചോദിച്ചു : മോനെ...എന്ത് പറ്റി നിനക്ക് ? വളരെ മോശമായല്ലോ ?

അപ്പോൾ ആണ് അവൻ സ്വയം ചിന്തിച്ചത് പ്രവാസ ജീവിതം തന്റെ ജീവിതത്തിലും ഏറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് !

അവനു എത്തിച്ചേരാനുള്ള സ്ഥലത്തേക്ക് പോകേണ്ട ബസ്സ്‌ സ്റ്റോപ്പിൽ കുതിച്ചെത്തി. കുറച്ചു യാത്രക്കാരുടെ കൂട്ടത്തിൽ അവനും ആ ബസ്സിൽ കയറാൻ നേരം ....

പുറകിൽ നിന്ന് ആരോ പറഞ്ഞു ;

" മറ്റുള്ളവരുടെ മാറ്റങ്ങൾ ശ്രദ്ധിക്കുന്ന നാം നമ്മുടെ മാറ്റങ്ങൾ അറിയാതെ പോകുന്നു. ഇടക്ക് നമ്മൾ നമ്മുടെ മാറ്റങ്ങളെ തിരിച്ചറിയാൻ ശ്രമിക്കണം ! "

യാത്രകാർ കയറുമ്പോഴേക്കും ബസ്സ്‌ നീങ്ങി തുടങ്ങി. ബസ്സിന്റെ പുറകിലെ സീറ്റിൽ ഇരിപ്പുറപ്പിച്ച അവൻ ആരാണ് അത് പറഞ്ഞത് എന്നറിയാൻ ഒപ്പം കയറിയ യാത്രക്കാരെ ശ്രദ്ധിച്ചു തുടങ്ങി. പക്ഷെ അവർ ആരും തന്നെ അവനെ ശ്രദ്ധിച്ചില്ല.

മാറിയ പുറം കാഴ്ച്ചകൾ അവന്റെ മനസ്സിൽ തോന്നലുകളുടെ നിറഭേദങ്ങൾ നിറച്ചു തുടങ്ങി. അവ്യക്തമായ മനസ്സിന്റെ വർത്തമാനങ്ങൾ കേട്ട് വീണ്ടും കണ്ണുകളെ അവൻ മറ്റു യാത്രക്കാരുടെ ഇടയിലേക്ക് ഇറങ്ങി വിട്ടൂ. അപ്പോഴും ബസ്സ്‌ നിറുത്താതെ പായുകയാണ്.....!!!

Thursday, January 23, 2014

വിധി !


അലമാരയിൽ സൂക്ഷിച്ചിരുന്ന അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരന്റെ ഫോട്ടോ വിറയാർന്ന കൈകളാൽ എടുത്തു അയാൾ പതുക്കെ ഉമ്മറ കസാരയിൽ പോയിരുന്നു . തന്റെ ഭൂതക്കണ്ണാടി മുഖത്ത് വച്ച് അയാൾ ആ ഫോട്ടോയിൽ നോക്കി പഴയ കാലങ്ങൾ പലതും ഓർത്തു.

അയാൾ ഫോട്ടോയിൽ നോക്കി പതിയെ പറഞ്ഞു: "ഡാ..എനിക്ക് വയസ്സായി. ഇനി കൂടുതൽ കാലം ഇല്ല.ഞാൻ മരിച്ചാൽ ആ കിളവൻ മരിച്ചു എന്നേ ആളുകൾ പറയൂ, പക്ഷെ ഇത്രയും വർഷം മുമ്പ് മരിച്ചിട്ടും നീ ഇപ്പോഴും ചെറുപ്പക്കാരനാണ്. നീയാണ് ഭാഗ്യവാൻ "

ഓടി വന്ന കാറ്റ് കൂട്ടുകാരൻറെ ചിത്രം അയാളുടെ കൈയ്യിൽ നിന്ന് തട്ടിപ്പറിച്ചു കൊണ്ട് കടന്നു കളഞ്ഞു. അവശനായ അയാൾക്ക്‌ അത് നോക്കിയിരിക്കാനെ കഴിഞ്ഞോളൂ .

കൂട്ടുകാരന്റെ ചിരിച്ച മുഖചിത്രം പട്ടം പോലെ പറത്തി കാറ്റ് തൻറെ വാർദ്ധക്യത്തിന്റെ നിസ്സഹായാവസ്ഥയെ കളിയാക്കുന്നതായി അയാൾക്ക്‌ തോന്നി.

പരിഭവ പൂർണ്ണം അയാൾ കാറ്റിനോട് പറഞ്ഞു " നീ ഇപ്പോൾ ചെയ്തത് പോലെയാണ് അവനെ ഞങ്ങളിൽ നിന്ന് വിധി ഒരിക്കൽ തട്ടിയെടുത്തത് "

പക്ഷെ അയാളുടെ വാക്കുകൾക്ക് ഒരു വിലയും കൽപ്പിക്കാതെ കാറ്റ് ആ ഫോട്ടോയെ അമ്മാനമാടിക്കൊണ്ടിരിന്നു...