സ്വാഗതം WELCOME स्वागत
എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം
Saturday, April 20, 2013
ഏടുകൾ
ഇന്നലെവരെയുള്ള ജീവിതം
വായിച്ചു തീർന്ന പുസ്തകത്തിന്റെ
ഏടുകൾ പോലെയാണ് .
ഇന്നത്തെ ജീവിതം
വായിച്ചു കൊണ്ടിരിക്കുന്ന
ഒരേട് മാത്രം.
നാളെത്തെ ജീവിതം
പ്രതീക്ഷയോടെ വായിക്കാൻ
ആഗ്രഹിക്കുന്ന ബാക്കി ഏടുകൾ മാത്രം.
Wednesday, March 13, 2013
രണ്ട് പേര്‍
ഉമ്മ
ഏതു വേദനകളിലും
ഏതു പ്രയാസങ്ങളിലും
സാന്ത്വനത്തിനായി
അല്ലാഹുവിനോടൊപ്പം
വിളിക്കുന്ന ഒരേയൊരു നാമം
*** *** *** ***
ഉപ്പ
എന്‍ ഉപ്പയുടെ
നെഞ്ചിന്‍ പിടച്ചില്‍ ഞാനറിഞ്ഞത്
ചൂണ്ടാണി വിരല്‍ വിട്ടോടിയ
കുസൃതി കുരുന്ന് എന്‍ -
കണ് വെട്ടത്തു നിന്നു
മറഞ്ഞപ്പോള്‍ മാത്രം....
*** *** *** ***
ഏതു വേദനകളിലും
ഏതു പ്രയാസങ്ങളിലും
സാന്ത്വനത്തിനായി
അല്ലാഹുവിനോടൊപ്പം
വിളിക്കുന്ന ഒരേയൊരു നാമം
*** *** *** ***
ഉപ്പ
എന്‍ ഉപ്പയുടെ
നെഞ്ചിന്‍ പിടച്ചില്‍ ഞാനറിഞ്ഞത്
ചൂണ്ടാണി വിരല്‍ വിട്ടോടിയ
കുസൃതി കുരുന്ന് എന്‍ -
കണ് വെട്ടത്തു നിന്നു
മറഞ്ഞപ്പോള്‍ മാത്രം....
*** *** *** ***
Sunday, January 13, 2013
മനസ്സുകള്‍ പറഞ്ഞത്... !
പ്രണയത്തിനായി ഒരു ദിനം!
ഇങ്ങനെ ഒരു ദിനത്തോട് വലിയ പ്രതിപത്തി ഒന്നും ഇല്ലെങ്കിലും ഇപ്പോള്‍ ഈ ദിനം കൊണ്ട് മാത്രമാണിപ്പോള്‍ അയാള്‍ വീണ്ടും അവളെ ഓര്‍ക്കാന്‍ കാരണം. ഒരിക്കല്‍ ഇങ്ങനെ ഒരു ദിനത്തില്‍ ആണ് അവള്‍ പ്രണയമായി കടന്നു വന്നത്. തന്റെ മൊബൈലില്‍ ഇപ്പോഴും അവളുടെ നമ്പര്‍ ഉണ്ട്. പക്ഷെ വിളിക്കാറില്ല. കുറെ കാലം ആയി ആ ബന്ധം നശിച്ചു പോയിട്ട്. ഇനി ജീവിതത്തില്‍ ഒരിക്കല്‍ പോലും അവളെ കാണരുത്. അയാളുടെ ആഗ്രഹം അതായിരുന്നു. പക്ഷെ ഈ പ്രണയ ദിനം വന്നപ്പോള്‍ അറിയാതെ അവളുമായുള്ള പഴയ നല്ല നിമിഷങ്ങള്‍ ആലോചിച്ചു പോയി. അപ്പോള്‍ അയാളില്‍ ഒരു മോഹം അവളുടെ വിശേഷങ്ങള്‍ അറിയാന്‍.
അയാള്‍ മൊബൈല്‍ എടുത്തു അവളെ വിളിക്കാന്‍..പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല.
"അവള്‍ക്കു നിന്നെ വേണ്ട. പിന്നെ എന്തിനാണ് വെറുതെ അവളെ വിളിച്ചു ശല്യപ്പെടുത്തുന്നത്. ഇത്ര കാലമായിട്ടു ഒരു മിസ്സ് കാള്‍ പോലും അവള്‍ നിനക്ക് തന്നിട്ടില്ല. ഇത്ര വാശിയോ അവള്‍ക്ക്?" മനസ്സ് അയാളെ ഇങ്ങനെ ഓര്‍മിപ്പിച്ചുക്കൊണ്ടിരുന്നു.
ഒരു സുഹൃത്തിനെപ്പോലെ മറ്റൊരു മനസ്സ് പറഞ്ഞു "നീ വിളിക്കൂ... വാശി കളഞ്ഞു അവളെ വിളിക്കൂ.. ഒരു പക്ഷെ നിന്റെ വിളികള്‍ക്കായി അവള്‍ കാതോര്‍ക്കുന്നുണ്ടാവും.."
വീണ്ടും അയാള്‍ ഫോണ്‍ ചെയ്യാന്‍ തീരുമാനിച്ചു. "വേണ്ട..അരുത്..ചിലപ്പോള്‍ നിന്റെ ശബ്ദം കേട്ടാല്‍ അവള്‍ ഫോണ്‍ കട്ട് ചെയ്താലോ? അത് കൂടുതല്‍ വേദനിപ്പിക്കും. വേണ്ട..ഒന്നും വേണ്ട..പോയ ബന്ധങ്ങള്‍ പോട്ടെ..ഇനി ഒരു കൂടിച്ചേരല്‍.. ഒരിക്കലുമില്ല.." വാശിയുടെ മനസ്സ് അയാള്‍ക്ക് വീണ്ടും താക്കിത് നല്‍ക്കി.
പിന്നെ വല്ലാത്ത പോരാട്ടം തന്നെ നടക്കുകയായിരുന്നു അയാളുടെ രണ്ടു മസ്സുകള്‍ തമ്മില്‍. വേണോ..വേണ്ടയോ എന്ന പോരാട്ടം. ഒടുവില്‍ സുഹൃത്തായ മനസ്സ് ജയിച്ചു. അത് പറഞ്ഞു "ഒന്നു വിളിച്ചു നോക്കൂ....അവള്‍ എങ്ങനെ പ്രതികരിക്കും എന്ന് നോക്കാമല്ലോ.. ഇപ്പോഴും അവളില്‍ വല്ല സ്നേഹവും ബാക്കിയുണ്ടെങ്കില്‍..."
അവളോട് വിളിച്ചാല്‍ എങ്ങനെ സംസാരിച്ചു തുടങ്ങണം എന്നതിനെ കുറിച്ചായി പിന്നെ അയാളുടെ ചിന്ത. അവസാനം അയാള്‍ ഒരു കവിയുടെ വരികള്‍ കടമെടുക്കാന്‍ തീരുമാനിച്ചു.
"വെറുതെ ഈ നിനവുകള്‍ വന്നു പോയി വൈയിലത്തൊരു മഴ ചാറ്റല്‍ പോലെ...."
ഈ വരികള്‍ കേട്ടാല്‍ വെയില്‍ നിറഞ്ഞ അവളുടെ മനസ്സിന്‍ തന്റെ ഓര്‍മ്മകള്‍ കാര്‍മേഘങ്ങള്‍ ഇല്ലാത്ത വരുന്ന ഒരു മഴ പോലെ പെയ്യും...
അയാള്‍ മൊബൈല്‍ എടുത്തു അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു. പക്ഷെ ആ നമ്പര്‍ നിലവില്‍ ഇല്ല എന്നാണ് വിവരം ലഭിച്ചത്. വാശിപിടിച്ച മനസ്സ് അയാളെ കളിയാക്കി. "നിന്നെ അവള്‍ മറന്നുകഴിഞ്ഞു. വെറുതെ എന്തിനാണ് അവളെ നീ പിന്തുടരുന്നത്.."
അയാള്‍ നിരാശയില്‍ താണു തുടങ്ങി. അപ്പോഴാണ് ഒരു അപരിചിത നമ്പറില്‍ നിന്ന് കാള്‍ വന്നത്. എടുത്തപ്പോള്‍ ഒരു സ്ത്രീ ശബ്ദം പ്രണയദിനാശംസകള്‍ നേരുന്നു. അയാള്‍ക്ക് ഒന്നും മനസ്സിലായില്ല. ദേഷ്യവും നിരാശയും നിറഞ്ഞ അയാള്‍ "സോറി.." എന്ന് മാത്രം പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു എസ്. എം. എസ്. മൊബൈലില്‍ വന്നു. അത് തുറന്നു നോക്കിയപ്പോള്‍ അയാള്‍ അത്ഭുതപ്പെട്ടുപോയി.
"വെറുതെ ഈ നിനവുകള്‍ വന്നു പോയി വൈയിലത്തൊരു മഴ ചാറ്റല്‍ പോലെ" ... സസ്നേഹം..
തന്റെ മനസ്സ് ദൂരെയിരുന്നു ആരോ വായിച്ചത് പോലെ.. ആരായിരിക്കും അത്...???
സുഹൃത്തായ മനസ്സ് അയാളെ സസന്തോഷം അറിയിച്ചു." സ്നേഹം സത്യമാണ്. ആ സത്യം അധികനാള്‍ മറച്ചു പിടിക്കാനാവില്ല ആര്‍ക്കും.നിന്റെ അതേ അവസ്ഥ തന്നെയാണ് അവളുടെതും..ഇതു അവള്‍ തന്നെ.ഈ പ്രണയ ദിനം വീണ്ടും സ്നേഹത്തിന്റെ വസന്തം ജീവിതത്തില്‍ നിറക്കട്ടെ.."
അയാള്‍ അവളുടെ സ്വരം കേള്‍ക്കുവാന്‍ വേണ്ടി ഡയല്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ ആ അപരിചിത നമ്പര്‍ വീണ്ടും അയാളെ തേടി മൊബൈലില്‍ റിംഗ് ചെയ്തുകൊണ്ടിരുന്നു...
Sunday, December 2, 2012
2012 ന്റെ കത്ത്
പ്രിയ സുഹ്രത്തെ,
ഇത് ഡിസംബര്‍ മാസം. തണുപ്പിന്റെ കുളിര്‍ കുപ്പായം ശരീരത്തെയും മനസ്സിനെയും ആവരണം ചെയ്യുന്ന മഞ്ഞു മാസം. ഞാന്‍ വന്ന പോലെ ഒരു പുതിയ കൂട്ടുകാരന്‍ നിന്നെ കാണുവാന്‍ ഡിസംബറിന്റെ അവസാനം കാത്തു നില്‍ക്കുന്നു .
പുതിയ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍, സന്തോഷം, സമാധാനം അങ്ങനെ എന്തെല്ലാമാണ് നിനക്ക് വേണ്ടി ആ കൂട്ടുകാരന്‍ കരുതിയിട്ടുണ്ടാവുക. അതെല്ലാം നീ ആശിക്കുന്നുണ്ടെന്നു എനിക്കറിയാം.
പക്ഷെ അതെല്ലാം ഞാന്‍ നിനക്ക് എത്രമാത്രം നല്‍കി എന്നത് എന്നേക്കാള്‍ കൂടുതല്‍ നിനക്കാണ് അറിയുക. അതില്‍ സന്തോഷമായിരുന്നോ കൂടുതല്‍? അതോ ദു:ഖമോ?
എന്റെ ഈ ചോദ്യം നിനക്ക് അരോചകമായി തോന്നാം. എന്നാലും ഈ വിടപറയുന്ന വേളയില്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാനുള്ള അവകാശം എനിക്ക് നീ നല്‍കുമെന്ന് വിശ്വസിക്കുന്നു.
ചിലപ്പോള്‍ നിന്റെ വരും ജീവിതത്തില്‍ ഓര്‍മ്മിക്കാന്‍ ഇഷട്ടമുള്ളതോ ഇല്ലാത്തതോ ആയിരിക്കാം ഞാന്‍. എന്നിരുന്നാലും ഞാന്‍ നിന്റെ ജീവിതത്തില്‍ ഒരു നാള്‍ വന്നു പോവുക എന്നത് പ്രകൃതി നിയമമാണ്. ഞാന്‍ മൂലം നിനക്കുണ്ടായ ദുരിതത്തില്‍ ഞാന്‍ ദു:ഖിക്കുന്നു.
പുതിയ സുഹൃത്ത് " 2013 " നിന്റെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നല്‍കട്ടെ എന്ന് ആശംസിച്ചു കൊണ്ട് വിടവാങ്ങുന്നു.
എപ്പോഴെങ്കിലും ഓര്‍മ്മയില്‍ ഞാന്‍ ഉണ്ടാകും എന്ന പ്രതീക്ഷയോടെ...
പുതുവത്സരാശംസകള്‍ നേര്‍ന്നു കൊണ്ട്,
സസ്നേഹം....
2012
Sunday, November 11, 2012
നിദ്ര എന്ന സുന്ദരി !
ഭാഗം-1
വളരെ അസ്വസ്ഥനായാണ് അയാള്‍ ആ പാര്‍ക്കില്‍ എത്തിയത്. മനസ്സിന് ഒരു ആശ്വാസം ലഭിക്കണം എന്നതായിരുന്നു പാര്‍ക്കില്‍ എത്തിയ അയാളുടെ പരമ പ്രധാനമായ ലക്ഷ്യം. ചുറ്റുപാടും പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന പുല്‍ത്തകിടിയിലൂടെ പതുക്കെ നടന്നു. ഇളം തെന്നല്‍ അയാളെ താഴുകിയകന്നു. അയാളുടെ കണ്ണുകള്‍ പൂക്കളില്‍ തേന്‍ കുടിക്കുന്ന പൂമ്പാറ്റകളില്‍ പതിഞ്ഞു. അസൂയാലുവായ അയാളുടെ കൃഷ്ണമണികള്‍ കരിവണ്ടിനെ പോലെ തേന്‍ നുകരുന്ന പൂമ്പാറ്റക്ക് പിന്നാലെ പാഞ്ഞു. പ്രകൃതിയുടെ സുന്ദരമായ കാഴ്ചകളില്‍ അയാളുടെ മനസ്സിന്റെ അസ്വസ്തയെല്ലാം പറന്നകന്നു.അയാള്‍ പുല്‍ തകിടിയില്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന മരച്ചുവട്ടില്‍ ഇരുന്നു...
ഭാഗം-2
അലക്ഷ്യമായ തന്റെ കണ്ണുകളെ ലക്ഷ്യമാക്കി ആരോ വരുന്നതായി അയാള്‍ക്ക് മനസ്സിലായി. ഇത്രയും അഴകുള്ള ഒരു രൂപം തന്നെ തേടി ഇവിടെ വരാന്‍ ഒരു കാരണവും അയാള്‍ കണ്ടില്ല. സംശയത്താല്‍ അയാള്‍ പുറകിലേക്ക് നോക്കി. അവിടെയെങ്ങും ആരുമില്ല. വീണ്ടും അയാള്‍ ആ രൂപത്തെ ശ്രദ്ധിച്ചു. അതെ...! തന്നെ തന്നെയാണ് ആ രൂപം ലക്ഷ്യമിടുന്നത്. ആ രൂപം അടുത്തുവന്നു അയാളുടെ കണ്ണുകളില്‍ പതുക്കെ തലോടി.ഇളം തെന്നലില്‍ ആടുന്ന ചെടികളും, തേന്‍ നുകരുന്ന പൂമ്പാറ്റകളും അയാളുടെ കണ്ണില്‍ ഒരു നിഴല്‍ മാത്രമായി. ആ രൂപം അയാളുടെ കണ്ണുകളെ ആലിംഗനം ചെയ്തു. പെട്ടന്ന് തന്നെ അയാള്‍ ആ രൂപത്തിന് അടിമപ്പെട്ടു. പിന്നെ അയാള്‍ക്ക് ഒന്നും ഓര്‍മയില്ല. ആ സുന്ദരിയോടൊപ്പം സ്വപ്നങ്ങളുടെ തേരിലേറി അയാള്‍ എങ്ങോ യാത്രയായി...
ഭാഗം-3
ഏറെ നേരമായി പാര്‍ക്കിലെ മരത്തണലില്‍ കിടന്നുറങ്ങുന്ന ആളുടെ അടുത്ത് ചെന്ന് ഉദ്യാന പാലകരില്‍ ഒരാള്‍ ചോദിച്ചു."ഹലോ..ഹലോ...സാര്‍.., എന്ത് ഉറക്കമാണിത്? എഴുന്നേല്‍ക്കൂ...! നേരം കുറേയായല്ലോ ഉറങ്ങാന്‍ തുടങ്ങിയിട്ട്..."
അയാള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.
ഉദ്യാന പരിപാലകന്‍ തുടര്‍ന്നു..."ഇവിടെ ഈ പുല്‍ത്തകിടിയും ചെടികളും നനക്കേണ്ട സമയം ആയി..."
സ്വപ്ന തേരില്‍ നിന്നിറങ്ങി ആലസ്യത്തോടെ അയാള്‍ വാടി തളര്‍ന്നു നില്‍ക്കുന്ന പൂക്കളുടെ ഇടയിലൂടെ നടന്നകലാന്‍ തുടങ്ങി. അപ്പോഴും ആ സുന്ദരി അയാളുടെ കണ്ണുകളുടെ പടി വാതിലില്‍ പോകുവാന്‍ മടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു....
Sunday, October 14, 2012
നിഴല്‍ പ്രണയം
ഒരിക്കല്‍ രണ്ടു പേര്‍ തമ്മില്‍ പ്രണയത്തിലായി. അവര്‍ രാത്രി ആരും കാണാതെ ഒളിച്ചോടുവാന്‍ തീരുമാനിച്ചു. പകല്‍ അണയാന്‍ വേണ്ടി കാത്തിരുന്നു. പക്ഷെ പാരില്‍ ഇരുള്‍ വീണപ്പോള്‍ അവര്‍ക്ക് അന്ന്യോന്ന്യം കണ്ടുമുട്ടുവാന്‍ കഴിഞ്ഞില്ല . നിരാശരായ അവര്‍ വെളിച്ചത്തിനായി ആശിച്ചു. നേരം പുലര്‍ന്ന നേരം അവര്‍ തിരിച്ചറിഞ്ഞു അവര്‍ വെറും നിഴലുകള്‍ ആയിരുന്നെന്ന്...
Thursday, June 21, 2012
അച്ഛന്‍ പറഞ്ഞ ജീവിതം !
ആല്‍ തറയില്‍ അച്ഛനും മകനും സംസാരിച്ചിരിക്കുകയാണ്. അപ്പോള്‍ ഒരിളം തെന്നല്‍ ആ വഴി കടന്നുവന്നു. ആലിലകള്‍ ആ തെന്നലില്‍ ആടുവാന്‍ തുടങ്ങി. അടുത്തുള്ള അരുവിയില്‍ കാറ്റ് ചെറിയ ഓളങ്ങള്‍ ശ്രിഷ്ട്ടിച്ചു. പ്രകൃതിയിലേക്ക് നോക്കി അച്ഛന്‍ ദൈവത്തിന്റെ മഹത്വങ്ങള്‍ മകന് പറഞ്ഞു കൊടുക്കുവാന്‍ തുടങ്ങി.
കാറ്റിനു പതിയെ ശക്തി കൂടി തുടങ്ങി. ആല്‍ മരത്തിലെ ഒരു കൊച്ചു ഇല തന്റെ അതേ കൊമ്പിലെ പഴുത്ത ഇലയോട് എന്താണ് ഇങ്ങനെ പഴുക്കാന്‍ ഉണ്ടായ കാരണം ചോദിച്ചു. അപ്പോള്‍ പാവം പഴുത്ത ഇല പറഞ്ഞു "എനിക്ക് പ്രായമായി. ഒരു നാള്‍ എന്നെ പോലെ നിനക്കും പ്രായമാകും. അപ്പോള്‍ പഴുകും..കൊഴിയും.." ഇതു പറഞ്ഞു തീരലും പഴുത്ത ഇല കൊഴിഞ്ഞു ആ അരുവിയിലേക്ക് വീണു.
അരുവിയിലൂടെ ഒഴുകി പോകുന്ന ആ കൊഴിഞ്ഞു വീണ പഴുത്ത ഇലയെ ചൂണ്ടി കാട്ടി ആ അച്ഛന്‍ മകനോട് പറഞ്ഞു. "ഒരികല്‍ ഇതു പോലെ നാം കൊഴിഞ്ഞു വീഴും. അതാണ് മരണം. പക്ഷെ അതിനു ശേഷവും ഇതു പോലെ ഒരു യാത്ര ഉണ്ടാകും. അത് നാം അറിയില്ല. നമ്മുടെ കര്‍മ്മങ്ങള്‍ ആയിരിക്കും ആ യാത്ര നിശ്ചയിക്കുക...അതിന്റെ ലക്ഷ്യവും..."
അച്ഛന്റെ ഈ വിലപ്പെട്ട വാക്കുകള്‍ എല്ലാം കേട്ടു കൊച്ചു മകന്‍ ആശ്ചര്യത്തോടെ തലയാട്ടുമ്പോള്‍ ഒപ്പം ആ തളിര്‍ത്ത ആലിലയും നിഷ്കളങ്കമായി ആടുന്നുണ്ടായിരുന്നു. അപ്പോഴും ആല്‍മരത്തിലെ പഴുത്ത ഇലകള്‍ പിന്നെയും കാറ്റില്‍ കൊഴിഞ്ഞു കൊണ്ടേയിരുന്നു...
Subscribe to:
Posts (Atom)



