സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Friday, September 8, 2023

സ്റ്റെപ്പിനി ടയര്‍ !

 


ശരിക്കും പറഞ്ഞാല്‍ 
നാമെല്ലാം ഒരു സ്റ്റെപ്പിനി ടയര്‍ 
പോലെയായിരുന്നു. 

ഓടി തുടങ്ങിയപ്പോൾ 
മാത്രമാണ് ജീവിത വണ്ടിയുടെ 
ഭാരവും പിന്നിടേണ്ട ദൂരങ്ങളുടെ 
ആശങ്കകളും ക്ലേശങ്ങളും 
മനസ്സിലായിത്തുടങ്ങിയത് ! 

കട്ടര്‍ !

 


കൂട്ടുകാർ ആവുകയാണെങ്കില്‍ 
പെന്‍സിലും റബ്ബറും പോലെയാകണം. 

പിന്നെ കൂട്ടത്തില്‍ ഒരാൾ കൂടി വേണം... "കട്ടര്‍". 

എങ്കിലേ നാവിറങ്ങിപ്പോകാതെ 
ഷാര്‍പ്പായി ശബ്ദിക്കുവാൻ കഴിയൂ ! 

കുട !

 

നിന്നെ 
കൂടെ കൂട്ടാത്തപ്പോൾ 
മഴ പെയ്യുമായിരുന്നു.

നിന്നെ 
കൂടെ ചേർക്കാത്തപ്പോൾ 
വെയിൽ വരുമായിരുന്നു.

നിന്നെ 
കൂടെ കൊണ്ടുപോകുമ്പോൾ 
രണ്ടുപേരും ആ വഴിയിൽ പോലും വരാറില്ല.

എന്നേക്കാൾ 
പേടി അവർക്കു നിന്നോടു തന്നെ! 
ഞാൻ  വെറും നിന്റെ ചുമട്ടുകാരൻ .


Tuesday, September 5, 2023

സന്തോഷങ്ങൾ തേടി...!

 

ബസാറിലെ കടയിൽ കയറിയ അവൾ വിൽക്കുവാൻ വച്ച സന്തോഷങ്ങൾ എല്ലാം എടുത്തു നോക്കി. എല്ലാറ്റിന്റെയും പുറകിൽ ദുഃഖങ്ങളുടെ കഥകൾ എഴുതിയിരിക്കുന്നു. 

ഒന്നും വാങ്ങാതെ കടയില്‍ നിന്നു ഇറങ്ങാൻ നേരമാണു അവിടെ തൂക്കിയിട്ട ബോർഡിൽ അവളുടെ ശ്രദ്ധ പതിയുന്നത്. അതിൽ ഇങ്ങനെ എഴുതിയിരുന്നു ....

" ദുഃഖങ്ങളുടെ കഥകൾ എഴുതാത്ത ഒരു സന്തോഷവും ഭൂമിയിൽ ലഭിക്കാൻ സാധ്യമല്ല ."

തന്റെ ദുഃഖങ്ങളിൽ ഒളിഞ്ഞിരിക്കുന്ന സന്തോഷങ്ങളെ തേടി അവൾ ബസാറിലെ വീഥികളിൽ കൂടി പതുക്കെ നടന്നകന്നു.  

Friday, August 18, 2023

പേനയുടെ ഖൽബ് !

 










പഴയ പേനയുടെ 
മനസ്സൊന്നു കുടഞ്ഞപ്പോൾ 
ഒരു കുടം ഓർമ്മകൾ പിടഞ്ഞു വീണു.

ഒരിക്കലും വറ്റാത്ത ഓർമ്മകളുടെ 
മഷിയിപ്പോഴും കുടഞ്ഞാൽ വീഴുമാറു 
നിൽപ്പൂ പെന്നിൽ ഖൽബിലിന്നും.

വിരിയാൻ കഴിയാത്ത വാക്കുകൾ 
പെന്നിൽ തുമ്പിൽ വെമ്പി 
ആരെയോ നോക്കി കാത്തിരിപ്പാണെന്നും.

പറയാൻ മറന്നു വച്ച കഥകളും 
പ്രണയത്തിൻ മോഹ വിരഹവും 
കാത്തു സൂക്ഷിപ്പൂ ഉള്ളിലിന്നും നിറം മങ്ങാതെ.

കാലങ്ങൾ മറഞ്ഞാലും 
ബാക്കി നിർത്തിയ വരികളെഴുതാൻ 
പെന്നിൽ മഷിച്ചെപ്പിൻ അറകൾ 
ഓർമകളാൽ നിറഞ്ഞിരിപ്പാണെന്നും.

Sunday, July 23, 2023

അവധിക്കാല കഥ !

 


"അവധിക്കാലം..." ,ജോലിക്കിടയിൽ എന്തോ പൊതിയാനെടുത്ത ഒരു പഴയ പത്ര താളിലെ ആ തലക്കെട്ട്‌ കണ്ടപ്പോൾ അറിയാതെ അയാളും തന്റെ കുട്ടികാലം ആലോചിച്ചുപോയി.

അവധിക്കാലം തുടങ്ങേടത് വിദ്യാലയത്തിൽ നിന്നാണ്.  അത് കൊണ്ട് ഓർമ്മകൾ തേടി അയാൾ  കുറച്ചു സമയത്തേക്ക് എമെർജൻസി ലീവ് കൊടുത്തു മനസ്സിനെ നാട്ടിലേക്ക് വിട്ടു. 

അയാൾ വിദ്യാലയ അങ്കണത്തിൽ കാലു കുത്തുമ്പോൾ കൂട്ട മണി അടിക്കുന്ന ശബ്ദം. കുട്ടികൾ എല്ലാം ദ്രിതിയിൽ ക്ലാസ്സിൽ കയറുകയാണ്.  അയാൾ ആകെ നിരാശയായി. എത്ര മോഹത്തോട് കൂടിയാണ് വന്നത്. പക്ഷെ സ്കൂൾ തുറന്നത് ഓർക്കാതെയാണ് അവധിക്കാലം എന്ന് കേട്ടപ്പോൾ ചാടി പുറപ്പെട്ടത്‌.  കാലം തെറ്റി വന്ന മഴപോലെയായി തന്റെ വരവ്. 

ആരെയും ശല്യപ്പെടുത്താതെ സ്കൂളിൽ നിന്ന് ഇറങ്ങി നടന്നു. പണ്ട് പന്ത് കളിച്ചു നടന്ന പാടങ്ങൾ.., കുറ്റിയും കോലും കളിച്ചിരുന്ന പറമ്പുകൾ... അമ്പതു പൈസക്ക് അരവണ്ടി സൈക്കിൾ വാടകക്ക് എടുത്തു ചെമ്മൻ റോഡിലൂടെ കൂട്ടുകാരുമായി വാശിയിൽ ആഞ്ഞു ചവിട്ടിയിരുന്ന കാലം... ബാലൻസ് പോയി  വീണാൽ പൊട്ടിയ ഭാഗത്ത്‌ ഫസ്റ്റ് ഐഡ് ആയി ഉപയോഗിച്ചിരുന്ന കമ്മ്യുണിസ്റ്റ് പച്ച...  

ശാലീനത നശിച്ച ഗ്രാമത്തിൽ അങ്ങനെ ഒന്നും ഇപ്പോൾ കാണാൻ ഇല്ല. എല്ലാം നഗര വല്ക്കരിക്കപ്പെട്ടു. മനസ്സിലെ പഴയ അവധിക്കാല ചിത്രങ്ങൾ മാത്രം ബാക്കി. അതിനു ഒരു മുഷിപ്പും വന്നിട്ടില്ല. ഗ്രാമീണതയും ശാലീനതയും ആവോളം ഇപ്പോഴും ഉണ്ട് മനസ്സിൽ. അതിൽ നിന്ന് ഒരു ചെറു കഥ എഴുതാൻ പറ്റില്ല. എഴുതി തുടങ്ങിയാൽ അത് ചിലപ്പോൾ ഒരു നോവൽ ആയിട്ടെ അവസാനിക്കൂ. അങ്ങനെ ഒരു നോവൽ എഴുതാൻ ഉള്ള കഴിവോ സമയമോ ഇപ്പോൾ ഇല്ല. 

അയാൾ നാട്ടിൽ പോയ മനസ്സിനെ റോക്കറ്റ് വേഗത്തിൽ തിരിച്ചു വിളിപ്പിച്ചു. ഇനി ജോലിയിൽ ശ്രദ്ധിക്കാം. പഴയ സ്കൂൾ കൂട്ടുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ  പങ്കുവെക്കുന്ന അവധിക്കാല ഓർമ്മകൾ വായിക്കാം എന്ന ആശ്വാസത്തിൽ ജോലികൾ തുടർന്നു. 

അപ്പോൾ നാട്ടിൽ നിന്നും ഭാര്യയുടെ മിസ്സ്ഡ് കാൾ . അയാൾ തിരിച്ചു വിളിച്ചു. ഭാര്യ സുഖവിവരം ചോദിച്ചു വേഗം കാര്യത്തിലേക്ക് കടന്നു . "അതെ...സ്കൂൾ തുറന്നു. മോന് പഠിക്കണം എന്ന ചിന്ത ഇല്ല . പുസ്തകം തുറന്നു വച്ച് കിനാ കാണുകയാ..."

അയാൾ ഭാര്യയോടു  ഫോണ്‍ മകനു കൊടുക്കാൻ ആവശ്യപ്പെട്ടു. കാര്യം തിരക്കി. മകൻ പറഞ്ഞു "അച്ഛാ...എനിക്ക് ഒരു കുഴപ്പവും ഇല്ല. ഞാൻ പഠിച്ചോളാം...അവധി കാലത്തെ കുറിച്ച് എഴുതാൻ ടീച്ചർ പറഞ്ഞിട്ടുണ്ട്. അപ്പോൾ അതാ ഞാൻ ആലോചിച്ചു ഇരിക്കുന്നത്...അമ്മ വെറുതെ കള്ളം പറയുന്നതാ..."

അയാൾ തന്റെ അവധിക്കാലത്തെ കുറിച്ചുള്ള ഓർമ്മകൾ കൈ വിട്ടുകൊണ്ട്  മകനോട് അവന്റെ അവധിക്കാലം എങ്ങനെ ചിലവഴിച്ചു എന്ന് പറയാൻ ആവശ്യപ്പെട്ടു . അവൻ ഫോണിലൂടെ അവധിക്കാലത്തെ കുറിച്ച് സംസാരിക്കുമ്പോൾ അയാളുടെ മനസ്സ്  അസ്വസ്ഥമാകുകയായിരുന്നു. കാരണം ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിൽ അവന്റെ അവധിക്കാലത്തിനു മണ്ണിന്റെ മണം തീരെ ഇല്ലായിരുന്നു. എല്ലാറ്റിനും ഇലക്ട്രോണിക്സ് രുചി മാത്രം.! ..

അസ്വസ്ഥമായ മനസ്സോടു കൂടി അയാൾ ഫോണ്‍ വച്ചു. ജോലികൾ വേഗം തീർത്തു.  തൻ ആസ്വദിച്ച അവധിക്കാലം ഒരു കഥ ആയി എഴുതുവാൻ തയ്യാറായി. വീണ്ടും മനസ്സിനെ താൻ  പഠിച്ച വിദ്യാലയത്തിലേക്ക്‌ അയച്ചു. അവിടെ ക്ലാസുകൾ നടക്കുകയാണ്.പുറത്തു മഴ കനത്ത് പൈയ്യുന്നു. അയാൾ വരാന്തയിൽ മഴ തോരാൻ കാത്തു നിന്നു. 

അപ്പോൾ ഒരു ക്ലാസ്സിൽ നിന്ന്  ഒരു കുട്ടി എഴുന്നേറ്റു നിന്ന് അവധിക്കാലത്തെക്കുറിച്ച്  ഉച്ചത്തിൽ വായിക്കുന്നു. അയാൾ അത് ശ്രദ്ധാപൂർവ്വം ശ്രവിക്കാൻ തുടങ്ങി. ആ വായിക്കുന്ന കുട്ടിയെ നോക്കി. അതിനു തന്റെ ഒരു ഛായ. അതെ.., അത് താൻ തന്നെ ! 

ഇപ്പോൾ അയാൾ ഉള്ളതു വർഷങ്ങൾക്കു പുറകിൽ താൻ പഠിച്ച വിദ്യാലയ കാലഘട്ടത്തിൽ ആണ്. അവിടെ അയാളുടെ അവധിക്കാല കഥ ആരംഭിച്ചു തുടങ്ങുകയാണ്......

Wednesday, December 21, 2022

ഉമ്മ !

 കാറിൽ മകൾ നിർത്താതെ കരയുകയാണ്. സമയം സന്ധ്യ മയങ്ങി തുടങ്ങി. മേഘവും ഒരു മഴയ്ക്ക് വേണ്ടിയുള്ള തയ്യാറിലാണ്. അയാൾ കാറിന്റെ സ്പീഡ് അൽപ്പം കൂട്ടി. അപ്രതീക്ഷിതമായി പോലീസ് അയാളുടെ വാഹനത്തിനു നേരെ കൈ കാണിച്ചു നിർത്തുവാൻ ആവശ്യപ്പെട്ടു. അയാൾ കാർ പോലീസിന്റെ അരികെ നിറുത്തി. 

മകളുടെ നിർത്താതെയുള്ള കരച്ചിൽ ശ്രദ്ധയില്‍പ്പെട്ട പോലീസ് കാര്യം അന്വേഷിച്ചു. അയാൾ വിഷമത്തോടെ മകളുടെ ഉമ്മയെ കാണുവാൻ പോവുകയാണ് എന്ന് പറഞ്ഞു.

കാറുമായി പോകുന്ന അയാളുടെ പുറകിൽ സംശയം തോന്നിയ പോലീസ് ജീപ്പുമായി പിന്തുടർന്നു .

അയാളുടെ കാർ പോയി നിന്നതു ഒരു പള്ളിയുടെ കവാടത്തിനു മുന്നിലാണ്. കരയുന്ന മകളെ എടുത്ത് കൊണ്ടു അയാൾ പള്ളിയുടെ  ഖബർസ്ഥാൻ ലക്ഷ്യമാക്കി നടന്നു. ഉമ്മ വിശ്രമിക്കുന്ന സ്ഥലം മകൾക്കു അയാൾ കാണിച്ചു കൊടുത്തു.

എല്ലാം കണ്ടുനിന്ന പോലീസ് നിസ്സംഗതരാമായിക്കൊണ്ട് തിരിച്ചു പോയി.

അപ്പോഴേക്കും ചെറിയ മഴത്തുള്ളികൾ പെയ്തു തുടങ്ങി. മകളുടെ മിഴികൾ നിറഞ്ഞു തന്നെ നിന്നിരുന്നു. പക്ഷെ അയാളുടെ കണ്ണുകളിലെ മഴ ഹൃദയത്തിൽ ആണ് പെയ്തുകൊണ്ടിരുന്നത് ..!

Sunday, November 20, 2022

ഞാൻ !

 അയാൾ എഴുതിയ കഥയിൽ ഞാനുമുണ്ടായിരുന്നു.

ഞാൻ അയാളോട്  ചോദിച്ചു ; താങ്കൾ എന്നെ അറിയുമോ?

അദ്ദേഹം പറഞ്ഞു: അറിയില്ല !

ഞാൻ ചോദിച്ചു "പിന്നെ എങ്ങനെ എന്നെ കുറിച്ച് എഴുതുവാൻ സാധിച്ചു? "

അയാൾ: ഞാൻ എന്നെ പറ്റിത്തന്നെയാണ് എഴുതിയിരിക്കുന്നത് , നിങ്ങളെ ഞാൻ അറിയുകപോലുമില്ല ?

പിന്നീടാണ് ആ സത്യം മനസ്സിലായത്.

 എല്ലാവരിലും ഞാൻ ഉണ്ടെന്ന പരമ സത്യം !

Wednesday, October 19, 2022

മഴയ്ക്ക് ശേഷം !

ഇന്നലെ (18/10/2022) വൈകീട്ട്  വീടിന്റെ  ഉമ്മറത്തിരുന്നു ചായ കുടിച്ചു കൊണ്ടിരിക്കുമ്ബോൾ  മതിലിന്റെ അപ്പുറത്തു നിന്ന് അടുത്ത വീട്ടിലെ പറമ്പിൽ നിന്ന് ഉയർന്നു വരുന്ന നൂറുകണക്കിന് പാറ്റകൾ എന്റെ ശ്രദ്ധയിൽ പെട്ടത്. അപ്പോൾ അതിന്റെ ഉറവിടം അറിയാനുള്ള ആഗ്രഹം കൂടി. പോയി കണ്ടപ്പോൾ അതിശയിപ്പിക്കുന്ന കാഴ്ചയായി തോന്നി. വേഗം തന്നെ മൊബൈൽ ക്യാമറ കൊണ്ട് പറ്റുന്ന രീതിൽ അത് പകർത്തിയെടുത്തു. 


വൈകീട്ട് 6 മണിക്ക് ശേഷം പെയ്ത തരക്കേടില്ലാത്ത ഒരു ചെറു മഴയ്ക്ക് ശേഷമായാണ് ഈ പ്രതിഭാസം നടന്നത്. 
 





Tuesday, September 6, 2022

വസന്തകാല ഓർമ്മകൾ !




ഇന്നും ഓർമ്മയിൽ  
ആരവം ഇരമ്പുന്ന ഒരു  വിദ്യാലയ ഇടനാഴിയുണ്ട്; 
കൂടെ ഈറൻ  മഴയുടെ കുളിരും.  

പുതുമണം പേറും പുസ്തക ഗന്ധം നുകരാൻ
ജാലക വാതിലിൻ  പാളികൾ 
ഉറക്കെ അടച്ചു തുറന്നു കാറ്റ് ഓടിയെത്തും .   

കൂടെ വരിവരിയായി വന്നു മഴത്തുള്ളികൾ    
കുഞ്ഞു വിരലടയാളങ്ങൾ തീർത്തു
പുസ്തക താളുകളിൽ മെല്ലെ തലോടും.  

"മാഷേ.. ബുക്ക് നനയുന്നു"  
എന്നുറക്കെ പുറകിലെ ബഞ്ചിലെ 
ജനാലക്കരികിൽ ഇരുന്നൊരു വിരുതൻ അലറി.

മഴ കൂടിയാൽ മാഷ് 
ക്ലാസ് നിറുത്തി കഥ പറയും 
എന്നടക്കം പറഞ്ഞു ചിലർ ഒതുങ്ങിയിരുന്നു.  

കുട്ടികൾ  മനസ്സിൽ കണ്ടത് 
കറുത്ത ബോഡിൽ ചോക്കുകൊണ്ടെഴുതി 
"ഇനി കഥ പറയാം " എന്നായി മാഷിൻ ഭാവം. 

അത്ഭുതത്തോടെ  മുഖത്തോടു മുഖം നോക്കി 
മനസ്സ് വായിക്കാൻ " മാഷ്‌ക്കെന്തു കഴിവെന്ന് "  
പഠിക്കാതെ വന്നവർ തമ്മിൽ പിറുപിറുത്തു. 

സ്കൂൾ വിടാനുള്ള കൂട്ട മണിയടിക്കാൻ 
പിയൂൺ വരുന്നുണ്ടോയെന്ന് എത്തിനോക്കി 
ജനൽ കമ്പികൾക്കിടയിലൂടെ നടു ബഞ്ചിലൊരുത്തൻ.

കഥ നിറുത്തിയ മാഷെ  നോക്കി 
പുസ്തങ്ങൾ മടക്കി സഞ്ചിയിലിട്ടു ഒതുങ്ങിക്കൂടി 
കാത്തിരുന്നു മുൻ ബഞ്ചിലെ മിടുക്കന്മാർ. 
 
മഴ കുറഞ്ഞതും  കൂട്ടബെല്ലടിച്ചതു -
മൊരുമിച്ചു വീടാണയാൻ നാം ഒരു കുടയിൽ  
നനഞ്ഞു ചേർന്ന് നടന്നതും സുവർണ്ണകാലം. 

മഴയുടെ തണുപ്പും കുളിരും 
പുത്തൻ പുസ്തകത്തിൻ മണവും നിറഞ്ഞ 
വസന്ത സ്മരണകൾ വിദ്യാലയകാലമെന്നും ജീവിതത്തിൽ !   


Wednesday, September 1, 2021

അയാളുടെ കത്ത്

കാലത്തെ പത്ര വാർത്ത കണ്ടുകൊണ്ടാണ് അവൾ അലമാരയുടെ അടുത്തേക്ക് നിറഞ്ഞ കണ്ണുകളുമായി ഓടിയത്. വർഷങ്ങളായി  സൂക്ഷിച്ചു വച്ചിരുന്ന വേർപിരിയലിന്റെ ബാക്കിപത്രമായ അയാളുടെ കത്ത് തപ്പിത്തിരഞ്ഞു  വീണ്ടുമെടുത്തു കണ്ണോടിച്ചു. കത്തിലെ അക്ഷരങ്ങൾ അയാളുടെ ശബ്ദത്തിൽ അവളോട് സംസാരിച്ചു തുടങ്ങി...

പ്രിയപ്പെട്ട സഖീ ,
 
ഇനി അങ്ങനെ വിളിക്കാന്‍ അവകാശം ഇല്ല  എന്നറിയാം. പക്ഷെ ഇതുവരെ തുടങ്ങി വന്ന കീഴ്‌വഴക്കം അങ്ങനെ അഭിസംബോധന ചെയ്യാനേ അനുവദിക്കുന്നോള്ളൂ. വേര്‍പിരിയല്‍ ജീവിതത്തിന്റെ ഒരു ഭാഗമാണ്. അവിടെ വിധി എന്ന രണ്ടു വാക്ക് ഒരു സമാധാന ദൂതനായി കൂട്ടുവരുന്നു. 

പുതിയ ബന്ധങ്ങള്‍ ജീവിതത്തിൽ കടന്നു വരുന്നതോടു കൂടി  "വിധി" അപ്രത്യക്ഷനാവുന്നു. പക്ഷെ, എന്റെ ജീവിതത്തിൽ വിധി കൂടെത്തന്നെയുണ്ട്.  
 
ബന്ധങ്ങളുടെ അഗാധത്തിലേക്ക്  പോകും തോറും ശാസ്വച്ച്വാസം നഷ്ട്ടപ്പെടുന്നു. പ്രാണരക്ഷാര്‍ത്ഥം ആ ആഴങ്ങളില്‍ നിന്നു രക്ഷപ്പെടുവാന്‍ ആരാണ് ശ്രമിച്ചത്‌? ഞാനോ? നീയോ? ഇനി ആ ചോദ്യത്തിന് പ്രസക്തിയില്ല. നമ്മുടെ ഇടയില്‍ വിള്ളല്‍ വീഴ്ത്തിയത് സംശയം ആയിരുന്നോ ? എനിക്കറിയില്ല !

എല്ലാം തീരുമാനിച്ചത് നീയാണ്. 
 
കാര്യങ്ങള്‍ തുറന്നു പറയാതെയുള്ള നീണ്ട  മൗനങ്ങൾ  നമ്മുക്കിടയില്‍ വന്‍ മതിലാണ് തീര്‍ത്തത്. എത്ര മിണ്ടിയിട്ടും എന്നിൽ നിന്ന് മൗനമായി നീ നടന്നകന്നു. എപ്പോഴെങ്കിലും കണ്ടുമുട്ടാമെന്ന എന്റെ  ആശകള്‍ മരീചികയായി മാറി.  ദൂരങ്ങള്‍ അപ്രത്യക്ഷമാകുന്ന ഈ ആധുനിക യുഗത്തില്‍ ഇനി നമ്മുടെ കണ്ടുമുട്ടല്‍ അസാധ്യം. എന്റെ ജീവിതത്തിലെ  വസന്തം ഇനി ഓര്‍മ്മകള്‍ മാത്രമായിരിക്കും. 
 
ലാഭാനഷ്ട്ടങ്ങളുടെ രുചി അറിഞ്ഞിട്ടുള്ള നമ്മുടെ ജീവിതത്തില്‍ ഈ വേര്‍പിരിയലിന് ഒരു കണക്കു പുസ്തകത്തിന്റെ ആവശ്യമില്ല. 
 
സ്നേഹത്തിന്റെ വേലിയേറ്റവും,
പിണക്കത്തിന്റെ വേലിയിറക്കവും
ജീവിതത്തിൽ സാധാരണം; 
എന്നാലും പുഴ പോലെ 
ഒഴികി കൊണ്ടേയിരിക്കും...
  
ജീവിതം തുടരുക..അകന്നു പോയ ബന്ധങ്ങൾക്കോ ,
മറഞ്ഞു പോയ മുഖങ്ങള്‍ക്കോ ഇനി സ്ഥാനമില്ല. 

ഓടുന്ന വണ്ടിയിലെ കാഴ്ചകള്‍ പോലെ അത് പുറകിലോട്ടു മാഞ്ഞു പോയി കൊണ്ടേയിരിക്കും.പിന്നിട്ട് പോയ കാഴ്ച്ചകളെ കുറിച്ചോർത്തു ദുഖിക്കാതെ മുന്നിൽ വരാൻ ഇരിക്കുന്ന മനോഹരമായ കാഴ്ച്ചകളെ  കുറിച്ച് മാത്രം ചിന്തിക്കുക.

ഭാവുകങ്ങൾ നേർന്നു  കൊണ്ട് ചുരുക്കുന്നു...
സസ്നേഹം... 
*    *    *    *    * 

സ്വന്തം പേരും അഡ്രസ്സും വെക്കാതെയുള്ള അയാളുടെ കൈപ്പടയിലുള്ള  എഴുത്ത് അവൾക്കു  ലഭിക്കുന്നത് വേർപിരിയലിന്റെ ഒന്നാം വർഷമാണ്. 

ഇപ്പോൾ നീണ്ട ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.  

കത്ത് വായിച്ചതിനു ശേഷം അവൾ  ഉമ്മറത്തെ കസേരയിൽ പോയിരുന്നു. അസ്വസ്ഥമായ മനസ്സുമായി വീണ്ടും പത്രം കൈയിലെടുത്തു. അയാളുടെ  നിരച്ച  താടിയും മുടിയുമുള്ള ചിത്രത്തിലേക്ക്  അവൾ അൽപ്പനേരം നോക്കിയിരുന്നു. ആദരാഞ്ജലികൾ തലക്കെട്ട് കൊടിത്തിട്ടുള്ള കോളത്തിൽ മരണകാരണം ഹൃദയാഘാതം, ഭാര്യയുമായുള്ള വേർപാടിന് ശേഷം ഏകാന്ത ജീവിതം, കൂട്ടിനു എഴുത്തുകൾ മാത്രം. സാഹിത്യ രചനകൾ എന്നിങ്ങനെ അദ്ദേഹത്തിന്റെ സാഹിത്യ ജീവിത്തറെക്കുറിച്ചു  എഴുതിയിരിക്കുന്നു. ശേഷം  കുറച്ചു സാഹിത്യ സുഹൃത്തുക്കളുടെ സ്നേഹ കുറിപ്പുകളും. 

വായന മുഴുവനാക്കാതെ  പത്രം നെഞ്ചോടു ചേർത്ത് അവൾ കസേരയിൽ ചാരിയിരുന്നു. കണ്ണുകൾ ഉമ്മറത്തെ ഗ്രില്ലെന്റെ ഇടയിലൂടെ ആകാശത്തേക്ക് പറന്നു. 

കാറ്റിൽ ആടിയുലയുന്ന തെങ്ങുകൾ. കാക്കകൾ കരഞ്ഞുകൊണ്ട്  ചുറ്റിപ്പറക്കുന്നു. കാർമേഘം അവളുടെ കണ്ണുകൾ പോലെ ഇരുണ്ടിരിക്കുന്നു.  

പെട്ടന്ന്  മഴയും അവളുടെ കണ്ണുകളും ഒപ്പം തന്നെ പെയ്‌തു തുടങ്ങി. 

മണ്ണിനെ സ്വാന്തനപ്പെടുത്താൻ മഴത്തുള്ളികൾ ആവേശം കൊള്ളുന്നത് കണ്ടപ്പോൾ  അവൾക്കു അത്ഭുതമായി. മനുഷ്യബന്ധത്തേക്കാൾ എത്ര വൈകാരികമാണ് പ്രകൃതിയുടെ സ്നേഹം എന്നവളുടെ മനസ്സ് പറഞ്ഞു.  

മഴ കനത്തു. മുറ്റത്തു വെള്ളം നിറഞ്ഞു ചാലിട്ടു ഒഴുകി നീങ്ങി. കുഞ്ഞു നീർ കുമിളകൾ  വെള്ളത്തിൽ വിരിയുവാൻ തുടങ്ങി. പതിയെ അവളുടെ കണ്ണുകൾ നീർ കുമിളകളിൽ പതിഞ്ഞു. അവ വിടരുകയും പെട്ടന്ന് തന്നെ നിഷ്‌പ്രഭമാകുകയും ചെയ്യുന്നു. വീണ്ടും പുതിയ കുമിളകൾ വിരിയുന്നു...ഇല്ലാതാവുന്നു...!

ജീവിതത്തെക്കുറിച്ചു എന്തെല്ലാമോ നീർകുമിളകൾ തന്നോട്  പറയുന്ന പോലെ അവൾക്കു തോന്നി. 

നെഞ്ചോടു ചേർത്തുവച്ച  പത്രം അവൾ വീണ്ടുമെടുത്തു. 
വായിക്കുവാൻ ബാക്കിവച്ച ചരമ കോളത്തിലെ  അവസാന 
വരികൾ അയാൾ അവൾക്കെഴുതിയ കത്തിലെ അതേ വരികൾ തന്നെയായിരുന്നു. 

അത് പിന്നെയും അയാളുടെ സ്വരത്തിൽ പറഞ്ഞു " ജീവിതം തുടരുക..അകന്നു പോയ ബന്ധങ്ങൾക്കോ , മറഞ്ഞു പോയ മുഖങ്ങള്‍ക്കോ ഇനി സ്ഥാനമില്ല...."


  

Sunday, August 15, 2021

ഓർമ്മകളുടെ പൂക്കളം

 

ഓണ നിലാവിൻ  പൈങ്കിളി 
യെൻ മനസ്സിൻ ചില്ലയിലിരുന്നു 
മാടിവിളിക്കുന്നൊരു ഓണക്കാലം.

അത്തം ഇങ്ങെത്തിപ്പോയി 
തൊടിയിൽ പൂക്കൾ കാത്തിരിക്കുന്നു 
കളം നിറയ്ക്കുവാൻ ! 

ചെറു മഞ്ഞിൻ കുളിരിൻ 
പുലർക്കാലേ പൂപ്പറിക്കുവാൻ 
പോയിരുന്നൊരു ഓർമ്മക്കാലം .  

ഗ്രാമീണ ഭംഗി നിറഞ്ഞൊരാ -
തുമ്പപ്പൂവിൻ ചെറു വെണ്മ 
പുഞ്ചിരിയിൽ വിടർന്നൊരു പൂക്കാലം . 

ഇളം വെയിലിൽ 
പാറിപ്പറക്കും വയൽ തുമ്പികൾപ്പോൽ   
ഓർമ്മകളോടുന്നു കുട്ടിക്കാലം തേടി. 

പൂക്കളം നിറഞ്ഞ പൂക്കൾ പോൽ 
നിർമ്മലമാം സംശുദ്ധമായിരുന്നൊരാ -  
ബാല്യത്തിൻ സുവർണ്ണ ലോകം. 

ആട്ടമൊഴിഞ്ഞ  ഊഞ്ഞാലിൻ 
ഏകാന്തതയിൽ കഴിയുന്ന മുറ്റത്തെ 
തേൻമാവിനുമുണ്ടേറെ പരിഭവങ്ങൾ പറയുവാൻ !  

കാത്തിരുന്നാലും 
തിരിച്ചുവരാത്ത ആ സുദിനങ്ങൾക്കിന്നും  
മാമ്പഴത്തിൻ ഗന്ധവും രുചിയുമാണ് .

കാലങ്ങൾക്കിപ്പുറവും 
മനസ്സിൽ വിരിയുന്ന ഓണക്കാലങ്ങൾക്കു 
മുക്കുറ്റി പൂവിനോളം അഴകാണ്.

വീണ്ടുമൊരുനാൾ  
പറന്നു വരും ഓണ നിലാ പൈങ്കിളി 
ഓർമ്മകളുടെ പൂക്കളം മനസ്സിൽ തീർക്കുവാൻ.