സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Wednesday, September 1, 2021

അയാളുടെ കത്ത്

കാലത്തെ പത്ര വാർത്ത കണ്ടുകൊണ്ടാണ് അവൾ അലമാരയുടെ അടുത്തേക്ക് നിറഞ്ഞ കണ്ണുകളുമായി ഓടിയത്. വർഷങ്ങളായി  സൂക്ഷിച്ചു വച്ചിരുന്ന വേർപിരിയലിന്റെ ബാക്കിപത്രമായ അയാളുടെ കത്ത് തപ്പിത്തിരഞ്ഞു  വീണ്ടുമെടുത്തു കണ്ണോടിച്ചു. കത്തിലെ അക്ഷരങ്ങൾ അയാളുടെ ശബ്ദത്തിൽ അവളോട് സംസാരിച്ചു തുടങ്ങി...

പ്രിയപ്പെട്ട സഖീ ,
 
ഇനി അങ്ങനെ വിളിക്കാന്‍ അവകാശം ഇല്ല  എന്നറിയാം. പക്ഷെ ഇതുവരെ തുടങ്ങി വന്ന കീഴ്‌വഴക്കം അങ്ങനെ അഭിസംബോധന ചെയ്യാനേ അനുവദിക്കുന്നോള്ളൂ. വേര്‍പിരിയല്‍ ജീവിതത്തിന്റെ ഒരു ഭാഗമാണ്. അവിടെ വിധി എന്ന രണ്ടു വാക്ക് ഒരു സമാധാന ദൂതനായി കൂട്ടുവരുന്നു. 

പുതിയ ബന്ധങ്ങള്‍ ജീവിതത്തിൽ കടന്നു വരുന്നതോടു കൂടി  "വിധി" അപ്രത്യക്ഷനാവുന്നു. പക്ഷെ, എന്റെ ജീവിതത്തിൽ വിധി കൂടെത്തന്നെയുണ്ട്.  
 
ബന്ധങ്ങളുടെ അഗാധത്തിലേക്ക്  പോകും തോറും ശാസ്വച്ച്വാസം നഷ്ട്ടപ്പെടുന്നു. പ്രാണരക്ഷാര്‍ത്ഥം ആ ആഴങ്ങളില്‍ നിന്നു രക്ഷപ്പെടുവാന്‍ ആരാണ് ശ്രമിച്ചത്‌? ഞാനോ? നീയോ? ഇനി ആ ചോദ്യത്തിന് പ്രസക്തിയില്ല. നമ്മുടെ ഇടയില്‍ വിള്ളല്‍ വീഴ്ത്തിയത് സംശയം ആയിരുന്നോ ? എനിക്കറിയില്ല !

എല്ലാം തീരുമാനിച്ചത് നീയാണ്. 
 
കാര്യങ്ങള്‍ തുറന്നു പറയാതെയുള്ള നീണ്ട  മൗനങ്ങൾ  നമ്മുക്കിടയില്‍ വന്‍ മതിലാണ് തീര്‍ത്തത്. എത്ര മിണ്ടിയിട്ടും എന്നിൽ നിന്ന് മൗനമായി നീ നടന്നകന്നു. എപ്പോഴെങ്കിലും കണ്ടുമുട്ടാമെന്ന എന്റെ  ആശകള്‍ മരീചികയായി മാറി.  ദൂരങ്ങള്‍ അപ്രത്യക്ഷമാകുന്ന ഈ ആധുനിക യുഗത്തില്‍ ഇനി നമ്മുടെ കണ്ടുമുട്ടല്‍ അസാധ്യം. എന്റെ ജീവിതത്തിലെ  വസന്തം ഇനി ഓര്‍മ്മകള്‍ മാത്രമായിരിക്കും. 
 
ലാഭാനഷ്ട്ടങ്ങളുടെ രുചി അറിഞ്ഞിട്ടുള്ള നമ്മുടെ ജീവിതത്തില്‍ ഈ വേര്‍പിരിയലിന് ഒരു കണക്കു പുസ്തകത്തിന്റെ ആവശ്യമില്ല. 
 
സ്നേഹത്തിന്റെ വേലിയേറ്റവും,
പിണക്കത്തിന്റെ വേലിയിറക്കവും
ജീവിതത്തിൽ സാധാരണം; 
എന്നാലും പുഴ പോലെ 
ഒഴികി കൊണ്ടേയിരിക്കും...
  
ജീവിതം തുടരുക..അകന്നു പോയ ബന്ധങ്ങൾക്കോ ,
മറഞ്ഞു പോയ മുഖങ്ങള്‍ക്കോ ഇനി സ്ഥാനമില്ല. 

ഓടുന്ന വണ്ടിയിലെ കാഴ്ചകള്‍ പോലെ അത് പുറകിലോട്ടു മാഞ്ഞു പോയി കൊണ്ടേയിരിക്കും.പിന്നിട്ട് പോയ കാഴ്ച്ചകളെ കുറിച്ചോർത്തു ദുഖിക്കാതെ മുന്നിൽ വരാൻ ഇരിക്കുന്ന മനോഹരമായ കാഴ്ച്ചകളെ  കുറിച്ച് മാത്രം ചിന്തിക്കുക.

ഭാവുകങ്ങൾ നേർന്നു  കൊണ്ട് ചുരുക്കുന്നു...
സസ്നേഹം... 
*    *    *    *    * 

സ്വന്തം പേരും അഡ്രസ്സും വെക്കാതെയുള്ള അയാളുടെ കൈപ്പടയിലുള്ള  എഴുത്ത് അവൾക്കു  ലഭിക്കുന്നത് വേർപിരിയലിന്റെ ഒന്നാം വർഷമാണ്. 

ഇപ്പോൾ നീണ്ട ഇരുപത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.  

കത്ത് വായിച്ചതിനു ശേഷം അവൾ  ഉമ്മറത്തെ കസേരയിൽ പോയിരുന്നു. അസ്വസ്ഥമായ മനസ്സുമായി വീണ്ടും പത്രം കൈയിലെടുത്തു. അയാളുടെ  നിരച്ച  താടിയും മുടിയുമുള്ള ചിത്രത്തിലേക്ക്  അവൾ അൽപ്പനേരം നോക്കിയിരുന്നു. ആദരാഞ്ജലികൾ തലക്കെട്ട് കൊടിത്തിട്ടുള്ള കോളത്തിൽ മരണകാരണം ഹൃദയാഘാതം, ഭാര്യയുമായുള്ള വേർപാടിന് ശേഷം ഏകാന്ത ജീവിതം, കൂട്ടിനു എഴുത്തുകൾ മാത്രം. സാഹിത്യ രചനകൾ എന്നിങ്ങനെ അദ്ദേഹത്തിന്റെ സാഹിത്യ ജീവിത്തറെക്കുറിച്ചു  എഴുതിയിരിക്കുന്നു. ശേഷം  കുറച്ചു സാഹിത്യ സുഹൃത്തുക്കളുടെ സ്നേഹ കുറിപ്പുകളും. 

വായന മുഴുവനാക്കാതെ  പത്രം നെഞ്ചോടു ചേർത്ത് അവൾ കസേരയിൽ ചാരിയിരുന്നു. കണ്ണുകൾ ഉമ്മറത്തെ ഗ്രില്ലെന്റെ ഇടയിലൂടെ ആകാശത്തേക്ക് പറന്നു. 

കാറ്റിൽ ആടിയുലയുന്ന തെങ്ങുകൾ. കാക്കകൾ കരഞ്ഞുകൊണ്ട്  ചുറ്റിപ്പറക്കുന്നു. കാർമേഘം അവളുടെ കണ്ണുകൾ പോലെ ഇരുണ്ടിരിക്കുന്നു.  

പെട്ടന്ന്  മഴയും അവളുടെ കണ്ണുകളും ഒപ്പം തന്നെ പെയ്‌തു തുടങ്ങി. 

മണ്ണിനെ സ്വാന്തനപ്പെടുത്താൻ മഴത്തുള്ളികൾ ആവേശം കൊള്ളുന്നത് കണ്ടപ്പോൾ  അവൾക്കു അത്ഭുതമായി. മനുഷ്യബന്ധത്തേക്കാൾ എത്ര വൈകാരികമാണ് പ്രകൃതിയുടെ സ്നേഹം എന്നവളുടെ മനസ്സ് പറഞ്ഞു.  

മഴ കനത്തു. മുറ്റത്തു വെള്ളം നിറഞ്ഞു ചാലിട്ടു ഒഴുകി നീങ്ങി. കുഞ്ഞു നീർ കുമിളകൾ  വെള്ളത്തിൽ വിരിയുവാൻ തുടങ്ങി. പതിയെ അവളുടെ കണ്ണുകൾ നീർ കുമിളകളിൽ പതിഞ്ഞു. അവ വിടരുകയും പെട്ടന്ന് തന്നെ നിഷ്‌പ്രഭമാകുകയും ചെയ്യുന്നു. വീണ്ടും പുതിയ കുമിളകൾ വിരിയുന്നു...ഇല്ലാതാവുന്നു...!

ജീവിതത്തെക്കുറിച്ചു എന്തെല്ലാമോ നീർകുമിളകൾ തന്നോട്  പറയുന്ന പോലെ അവൾക്കു തോന്നി. 

നെഞ്ചോടു ചേർത്തുവച്ച  പത്രം അവൾ വീണ്ടുമെടുത്തു. 
വായിക്കുവാൻ ബാക്കിവച്ച ചരമ കോളത്തിലെ  അവസാന 
വരികൾ അയാൾ അവൾക്കെഴുതിയ കത്തിലെ അതേ വരികൾ തന്നെയായിരുന്നു. 

അത് പിന്നെയും അയാളുടെ സ്വരത്തിൽ പറഞ്ഞു " ജീവിതം തുടരുക..അകന്നു പോയ ബന്ധങ്ങൾക്കോ , മറഞ്ഞു പോയ മുഖങ്ങള്‍ക്കോ ഇനി സ്ഥാനമില്ല...."


  

Sunday, August 15, 2021

ഓർമ്മകളുടെ പൂക്കളം

 

ഓണ നിലാവിൻ  പൈങ്കിളി 
യെൻ മനസ്സിൻ ചില്ലയിലിരുന്നു 
മാടിവിളിക്കുന്നൊരു ഓണക്കാലം.

അത്തം ഇങ്ങെത്തിപ്പോയി 
തൊടിയിൽ പൂക്കൾ കാത്തിരിക്കുന്നു 
കളം നിറയ്ക്കുവാൻ ! 

ചെറു മഞ്ഞിൻ കുളിരിൻ 
പുലർക്കാലേ പൂപ്പറിക്കുവാൻ 
പോയിരുന്നൊരു ഓർമ്മക്കാലം .  

ഗ്രാമീണ ഭംഗി നിറഞ്ഞൊരാ -
തുമ്പപ്പൂവിൻ ചെറു വെണ്മ 
പുഞ്ചിരിയിൽ വിടർന്നൊരു പൂക്കാലം . 

ഇളം വെയിലിൽ 
പാറിപ്പറക്കും വയൽ തുമ്പികൾപ്പോൽ   
ഓർമ്മകളോടുന്നു കുട്ടിക്കാലം തേടി. 

പൂക്കളം നിറഞ്ഞ പൂക്കൾ പോൽ 
നിർമ്മലമാം സംശുദ്ധമായിരുന്നൊരാ -  
ബാല്യത്തിൻ സുവർണ്ണ ലോകം. 

ആട്ടമൊഴിഞ്ഞ  ഊഞ്ഞാലിൻ 
ഏകാന്തതയിൽ കഴിയുന്ന മുറ്റത്തെ 
തേൻമാവിനുമുണ്ടേറെ പരിഭവങ്ങൾ പറയുവാൻ !  

കാത്തിരുന്നാലും 
തിരിച്ചുവരാത്ത ആ സുദിനങ്ങൾക്കിന്നും  
മാമ്പഴത്തിൻ ഗന്ധവും രുചിയുമാണ് .

കാലങ്ങൾക്കിപ്പുറവും 
മനസ്സിൽ വിരിയുന്ന ഓണക്കാലങ്ങൾക്കു 
മുക്കുറ്റി പൂവിനോളം അഴകാണ്.

വീണ്ടുമൊരുനാൾ  
പറന്നു വരും ഓണ നിലാ പൈങ്കിളി 
ഓർമ്മകളുടെ പൂക്കളം മനസ്സിൽ തീർക്കുവാൻ.  

Wednesday, March 31, 2021

TD BOOK STORE - ഒരു പരിചയപ്പെടുത്തൽ  

 എന്റെ പ്രിയ സുഹൃത്തും ഒരു അനുജനെപ്പോലെ ഞാൻ സ്നേഹിക്കുകയും ചെയ്യുന്ന സലാഹുദ്ദീൻ എന്ന സലാഹുവും അദ്ദേഹത്തിന്റെ കുറച്ചു സുഹൃത്തുക്കളും കൂടി ആരംഭിച്ചിട്ടുള്ള സംരംഭമാണ് "  TD Book Store" . 

TD ബുക്ക്സ് സ്റ്റോർ ഒരു ഓൺലൈൻ സംരംഭമായാണ് തുടങ്ങിയിരിക്കുന്നത്. കലയോടും സാഹിത്യത്തോടും വായനയോടും അടങ്ങാത്ത അഭിനിവേശവുമായി ജീവിക്കുന്ന കുറച്ചു ചെറുപ്പക്കാരുടെ സ്വപ്ന സാക്ഷാൽക്കാരം കൂടിയാണ് ഈ ഉദ്യമം. 

ബഹുമാനപ്പെട്ട ശ്രീ M N കാരശ്ശേരി 17 മാർച്ച് 2021 നു TD ബുക്ക്സ് സ്റ്റോർ ഓൺലൈൻ ഉദ്ഘാടന കർമ്മം ഔദ്യോദികമായി നിർവഹിച്ചു. സ്ഥാപനം നിലകൊള്ളുന്നത് കണ്ണൂർ ജില്ലയിലാണ്.





ഒരു ബുക്ക് സ്റ്റോർ എന്നതിനേക്കാൾ ഉപരി വളരെയധികം പ്രത്യേകതകൾ  "TD ബുക്ക് സ്റ്റോറിൽ" കാണുവാൻ സാധിക്കും.

ഇഷ്ട്ടപ്പെട്ട പുസ്തകങ്ങൾ തിരഞ്ഞെടുക്കുവാനും, അതുപോലെ പ്രിയപ്പെട്ടവർക്കു വേണ്ടിയുള്ള പുസ്തകങ്ങൾ  സർപ്രൈസ്‌ സമ്മാനങ്ങളായോ അല്ലാതെയോ  ഗിഫ്റ്റ് ബോക്സ് രൂപത്തിൽ  നൽകുവാനുമുള്ള സൗകര്യം കൂടി TD ബുക്ക്സ് സ്റ്റോർ നൽകുന്നു. വിലയിൽ ആകർഷകമായ ഡിസ്‌കൗണ്ട് വാഗ്‌ദാനം നൽകുന്നു. കൂടാതെ Used Books  വളരെ വിലക്കുറവിലും ലഭ്യമാക്കുവാനും സാധിക്കും. 



നിങ്ങളുടെ വിലപ്പെട്ട എഴുത്തുകൾ (സൃഷ്ടികൾ)  പബ്ലിഷ് ചെയ്യുവാനുള്ള അവസരം കൂടി TD ബുക്ക് സ്റ്റോർ മുമ്പോട്ടു വെക്കുന്നു.  

ആരെയും ആകര്ഷിക്കത്തക്ക രീതിയിൽ തന്നെയാണ് സൈറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒരു " CLASSIC & SIMPLE Touch "  തോന്നും വിധം തന്നെയാണ് സൈറ്റിന്റെ നിർമ്മാണം. 

ഉപയോക്താക്കൾക്കു വളരെ ലളിതമായ രീതിയിൽ പുസ്തകങ്ങളെ തിരഞ്ഞെടുക്കുവാൻ സാധിക്കും എന്നത്  സവിശേഷതയാണ്.   

സുഹൃത്തുക്കൾക്ക് വേണ്ടി താഴെ സൈറ്റ് ലിങ്ക് നൽകുന്നുണ്ട്. 

VISIT & GRAB YOUR FAVORITE BOOKS by " TD Bookstore"

 www.tdbookstore.com

https://instagram.com/td_books?igshid=gtynb8xz14xa

https://www.facebook.com/TD-Books-109618267603563/

                 ആശംസകളോടെ...

Saturday, February 13, 2021

പുളിയൻ ഉറുമ്പിൻ കൂടുകൾ

 പണ്ടെല്ലാം ഇതുപോലെയുള്ള ഉറുമ്പിൽ കൂടുകൾ ധാരാളമായി മാവിന്മേലും അതുപോലെ മറ്റുമരങ്ങളിലും കാണാമായിരുന്നു. മാവും മരങ്ങളും ഇല്ലാത്ത വീട് വളപ്പുകളിൽ (പറമ്പുകളിൽ)  ഇതൊക്കെ കാണുക ഇപ്പോൾ അസാധ്യമാണ്.  










Monday, February 8, 2021

യാ റസൂൽ (ഹുബ്ബു് റസൂൽ )

 


യാ റസൂലുള്ളാഹ്,,,!
മണ്ണിൽ നിന്ന് നിൻ റൂഹ്
വിണ്ണിലേക്ക് ഉയർന്ന നേരം
ഈ ഭൂമി ലോകം എത്ര മരവിച്ചു കാണും !

കാറ്റ് നിൻ സുഗന്ധത്തിനായി
പാരിൽ എത്രമാത്രം
അലഞ്ഞു കാണും !

മൺ തരികൾ
നിൻ പാദസ്പർശത്തിനായി
എത്ര കാത്തിരുന്നു കാണും !

അരുവികളിലെ ജലം
നിൻ കൈ കുമ്പിളിൽ നിറയാൻ
എത്ര ആഗ്രഹിച്ചു കാണും !

മേഘങ്ങൾ നിനക്ക്
തണലേകാൻ കൊതിച്ച്
എത്ര പാറി പറന്നു കാണും !

ഭൂമിയിലെ  ചരാചരങ്ങളും
നിൻ ദേഹത്തോടോപ്പം മണ്ണിൽ അലിയാൻ
എത്ര പിടഞ്ഞു കാണും !

നൂറ്റാണ്ടുകൾക്കിപ്പുറവും
സാധുക്കളായ ഞങ്ങൾ
ആഗ്രഹിക്കുന്നതും ഒന്നുതന്നെ !

നാളെ മഹ്ശറയിൽ ശഫാഹത്തേകാൻ
ഞങ്ങൾക്ക് തുണ
നീ മാത്രമാണ് തിരുദൂതരേ !

നിൻ പ്രഭയും മഹത്വവും നീണാൽ വാഴും
ഖിയ്യാമം നാൾ വരേയും ഈ ഭൂമിയിൽ
യാ റസൂലുള്ളാഹ്,,,!