സ്വാഗതം WELCOME स्वागत

എന്റെ ഈ ഇട്ടാവട്ടത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം

Saturday, November 13, 2010

ജമാലിന്റെ ജനല്‍ (നര്‍മ്മ കഥ)



ഒരു ജനാലക്കു ദാബത്യ ജീവിതത്തില്‍ എന്ത് സ്ഥാനം എന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നാം. പക്ഷെ ജമാലിന്റെ ദാബത്യ ജീവിതത്തില്‍ ജനാലക്കു സ്ഥാനം ഉണ്ട്. ഒരു കാലത്ത് നായകസ്ഥാനം വഹിച്ചിരുന്ന ആ ജനല്‍ ഇപ്പോള്‍ വില്ലന്‍ സ്ഥാനത്താണ് നില്‍ക്കുന്നത്. ആ വില്ലന്‍ പരിവേഷം ജനാലക്കു തുറന്നു കൊടുത്തതും ജമാല്‍ തന്നെ.

പണ്ട് എന്ന് പറഞ്ഞാല്‍ ജമാലിന്റെ കല്യാണത്തിന് മുമ്പ്, ഈ ജനല്‍ വഴിയായിരുന്നു അടുത്ത വീട്ടിലെ ലൈലയുമായി ആശയവിനിമയം നടത്തിയിരുന്നത്. അത് ഒരു കാലം, ഇന്ന് ജമാല്‍ ഒരു ഭര്‍ത്താവും ഒരു കുട്ടിയുടെ ഉപ്പയുമാണ്.

ആ ജനാല ഒന്ന് തുറന്നു കണ്ടാല്‍ മതി ഭാര്യ ആയിഷക്കു കലി കയറും. പ്രത്യേകിച്ചു അപ്പുറത്തെ വീട്ടില്‍ നിന്ന് വല്ല സ്ത്രീകളുടെ ശബ്ദം കൂടി കേട്ടാല്‍ കലി ഇരട്ടിയാകും....
പിന്നെ ആയിഷ ഇങനെ തുടങ്ങും 'ആര്‍ക്കാ എത്ര പൂതി ഈ ജനാല ഇങ്ങനെ തുറന്നിടാന്‍'
അപ്പോള്‍ ജമാല്‍ പറയും 'എന്റെ പോന്നു ആയിഷ, ഒന്ന് ശുദ്ധവായു കയറികോട്ടെ എന്ന് കരുതിയാ'

അപ്പോള്‍ ആയിഷ തിരിച്ചടിക്കും ; അങ്ങനെ ശുദ്ധവായു കയറണ്ട, ഈ വായു മതി നമ്മുക്ക് ജീവിക്കാന്‍...

ഇതു കേട്ടാല്‍ ജമാല്‍ 'നാശം, ഏത് നശിച്ച സമയത്താ തനിക്കു ഈ പ്രേമചരിതം ആയിഷയോടു വിളബാന്‍ തോന്നിയത്' എന്ന് മനസ്സില്‍ പിറുപിറുത്തു കൊണ്ട് പുറത്തു പോകും...

എത്രനല്ല മോഹൂര്‍ത്തങ്ങളെയാണ് 'നശിച്ച സമയം' എന്നു വിശേഷിപ്പിച്ചത്‌. ഇതു ആയിഷ കേട്ടാല്‍ തൂങ്ങി ചാവും. കല്യാണം കഴിഞ്ഞതിന്റെ രണ്ടാം ദിവസമാണ് ജമാല്‍ തന്റെ പ്രേമാച്ചരിത്രം ആയിഷയോടു വിളബിയത്, അതും ബെഡ് റൂമില്‍ ആ ജനാല തുറന്നിട്ടു കൊണ്ട്. ആ ചരിത്ര വിശദീകരണത്തില്‍ ഈ ജനാലയുടെ സ്ഥാനവും മാനവും എല്ലാം വിളമ്പി...

ചരിത്രം മുഴുവന്‍ കേട്ട് കഴിഞ്ഞപ്പോള്‍ ആയിഷ ആ ജനാലയുടെ അടുത്ത് വന്നു അപ്പുറത്തെ വീട്ടിലോട്ടു നോക്കി ചോദിച്ചു ' ആ കാണുന്നത് ആരുടെ മുറിയാ'
ജമാല്‍ മൊഴിഞ്ഞു; ' അത് ലൈലയുടെ മുറിയാ'
വീണ്ടും ആയിഷ; ഇപ്പൊ ലൈല എവിടെയാ?
ജമാല്‍; അവള്‍ ഭര്‍ത്താവിന്റെ വീട്ടിലാ, ഇടക്ക് അവളുടെ വീട്ടില്‍ വരും പോകും ...
ആയിഷ; ഇനി എപ്പോഴാ അവള്‍ വരിക?
ജമാല്‍ ; 'അവള്‍ നമ്മുടെ കല്യാണത്തിന് വന്നിരുന്നു ഉമ്മയുടെ കൂടെ, ഇനി ഭര്‍ത്താവിന്റെ വീട്ടിലോട്ടു പോയോ എന്നറിയില്ല..
വീണ്ടും ആയിഷ ചോദിച്ചു 'എന്താ ഇക്ക അവളെ കെട്ടാഞ്ഞത്'
ജമാല്‍; 'വിധി നിന്നെ കെട്ടാന്‍ ആയിരുന്നു' എന്നു പറഞ്ഞു ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു.
പിന്നെ ആയിഷ ജമാലിനോട്‌ ഒന്നും ചോദിച്ചില്ല...

ഇതോടെ എല്ലാം അവസാനിച്ചു എന്നാ ജമാല്‍ കരുതിയത്‌. പക്ഷെ തന്‍ ഒരു വലിയ വേടികെട്ടിനാണ് തിരി കൊളുത്തിയത് എന്നു മനസിലാക്കാന്‍ വൈകിപ്പോയി.
തന്റെ ജീവിതസഖിയോടു ഒന്നും മറച്ചു വെക്കരുത് എന്നു കരുതിയാണ് 'ലൈല പ്രേമാച്ചരിത്രം' അവതരിപ്പിച്ചത്. അന്ന് അവള്‍ തന്നെ മനസിലാക്കും എന്നു കരുതിയാ പറഞ്ഞത്. പക്ഷെ അത് ഇത്ര വലിയ കോടാലി ആകും എന്നു കരുതിയില്ല.
കല്യാണത്തിന് മുമ്പ് ബാബുച്ചേട്ടന്‍ ഉപദേശം തന്നതാ ' ഡാ, ജമാലേ, നിന്റെ പഴയ പ്രേമവും മണ്ണകട്ടയും കെട്ടാന്‍ പോകുന്ന പെണ്ണിനോട് പറയാന്‍ പോകരുത്..അവസാനം അത് കൊടാലിയാകും. ചേട്ടന് പറ്റിയ അമളി നിനക്ക് പറ്റരുത്‌, നിനക്ക് അറിയാമല്ലോ ഞാന്‍ ഉമ ചേച്ചിയില്‍ നിന്ന് സഹിക്കുന്നത്'

അന്ന് വലിയ ആളായിട്ട് ബാബുചെട്ടനോട് വീബിളക്കി 'ചേട്ടനെ പോലെ പൊട്ടത്തരം ഞാന്‍ ചെയ്യില്ല, ഞാന്‍ ബുദ്ധി ഉപയോഗിച്ചേ നീങു'
അപ്പൊ ബാബുച്ചേട്ടന്‍ പറഞ്ഞു.. ഉവ്വ്, ഉവ്വ്‌, കാണാന്‍ പോകുന്ന പൂരം വിളിച്ചരിയികേണ്ട..നമ്മുക്ക് കാണാം..
ഇപ്പൊ അനുഭവത്തിലൂടെ പഠിച്ചു കൊണ്ടിരിക്കുകയാണ്....
ഈ ദുരിതത്തില്‍ നിന്ന് രക്ഷപെടാന്‍ വേറെ ഒരു പോംവഴിയും ബുദ്ധിയില്‍ തെളിയാത്തത് കൊണ്ട് ബാബുചേട്ടനെ തന്നെ സമീപിക്കാം എന്ന് ജമാല്‍ ഉറപ്പിച്ചു.

അങ്ങനെ ഒരു ദിവസം ജമാല്‍ ഒറ്റയ്ക്ക് ബാബുചേട്ടനെ കാണാന്‍ പോയി. പക്ഷെ വീട് പൂട്ടിയിട്ടിരിക്കുന്നു. അടുത്തുള്ള വീട്ടില്‍ ചോദിച്ചപ്പോള്‍ മൂപ്പര്‍ വീട് മാറി എന്നറിഞ്ഞു. കുറച്ചു ദൂരെയാണ് താമസിക്കുന്നത് എന്നറിഞ്ഞു. അഡ്രസ്സും വാങ്ങി പോകും വഴിയില്‍ ജമാല്‍ ചിന്തിച്ചു വീട് മാറുമ്പോള്‍ മൂപ്പര്‍ എന്താ അറിയിക്കാഞ്ഞത്. എന്തായാലും നേരില്‍ ചോദിക്കാം എന്നാ ഉദ്ധേശത്തില്‍ യാത്ര തുടര്‍ന്നു.

അങ്ങനെ ജമാല്‍ ബാബുചേട്ടന്റെ വീട്ടില്‍ എത്തി.

വീടിന്റെ കാളിംഗ് ബെല്‍ അടിച്ചപ്പോള്‍ ബാബുച്ചേട്ടനും ഉമ ചേച്ചിയും ഒരുമിച്ചു തന്നെയാ ഡോര്‍ തുറന്നത്.

ഒരു പുഞ്ചിരിയോട്‌ കൂടി ഉമ ചേച്ചി ചോദിച്ചു ' അല്ല, ഇതാരാ ജമാല, എങ്ങനെ എത്തി ഇവിടെ? ആരാ വഴി പറഞ്ഞു തന്നത്? ഒറ്റക്കെ ഒള്ളൂ? വൈഫ്‌ എവിടെ? അങ്ങനെ തുരുതുരാ ചോദ്യങ്ങള്‍ ചൊരിഞ്ഞു.എന്നിട്ട് മക്കളെ ടൂഷ്യനു കൊണ്ട് വിട്ടിട്ടു വരാം എന്ന് പറഞ്ഞു അവര്‍ പോയി.

ബാബുചേട്ടന്‍ പറഞ്ഞു; ജമാല്‍ കയറി ഇരിക്കു..

ഒരു സുഖം കുറഞ്ഞ ചിരിയോടു കൂടി ജമാല്‍ കയറിയിരുന്നു.

ബാബുച്ചേട്ടന്‍ ചോദിച്ചു; എന്താ ജമാലേ, വിശേഷങ്ങള്‍? പ്രശനം ഒന്നും ഇല്ലല്ലോ!
ജമാല്‍; എന്ത് പറയാനാ ബാബുവേട്ടാ..., ചേട്ടന്‍ പറഞ്ഞ പോലെ തന്നെ സംഭവിച്ചു, ഞാന്‍ ഇതുവരെ ചേട്ടനോട് പറയാതെ ഇരുന്നതാ..ഉമ ചേച്ചിയുടെ പോലെയാ ആയിഷ, തൊട്ടതിനും പിടിച്ചതിനും അവള്‍ അവസാനം ലൈലയിലാ എത്തുക. മടുത്തു...

ജമാല്‍ എല്ലാ കഥകളും ബാബുവേട്ടനോട് വെളിപ്പെടുത്തി....(ഒരു കുബസാരം പോലെ)

എല്ലാം കേട്ടതിനു ശേഷം ബാബുവേട്ടന്‍ ഒന്ന് കുലുങ്ങിചിരിച്ചു കൊണ്ട് പറഞ്ഞു; 'ഇതു പ്രശ്നം ആക്കേണ്ട ജമാല്‍, ഇവറ്റകള്‍ ഇങനെയാ...എല്ലാം ഒന്നിനൊന്നു മെച്ചമാ...സ്നേഹകൂടുതല്‍ കൊണ്ട..വെറും സംശയമാ....
ജമാല്‍ ചോദിച്ചു; അല്ല, പ്രശം ഇല്ലാതെയാണോ ചേട്ടന്‍ വീട് മാറിയത്?

ബാബുച്ചേട്ടന്‍ (ഒരു വളിഞ്ഞ ചിരിയോടെ) പറഞ്ഞു; സംഗതി നേര, പ്രശ്നം കൂടേണ്ട, മക്കള്‍ വലുതവുകയല്ലേ എന്ന് കരുതിയാ ഞാന്‍ വീട് മാറിയത്.ആ പൊട്ടിക്ക് ഇപ്പോഴും സംശയമാ എന്നെ. ഇപ്പൊ ഒരു ശല്യവുമില്ല സുഖമാ.. പിന്നെ വീട് മാറിയത് ജമാലിനെ സാവകാശം അറിയിക്കാം എന്ന് കരുതി.

ജമാല്‍ ചോദിച്ചു; ചേട്ടാ, ഈ അടുത്ത വീട്ടില്‍ താമസിക്കുന്ന കുട്ടികളെ പ്രേമിച്ചു അവസാനം കല്യാണം കഴിക്കാതെ ഇരുന്നാല്‍ സ്ഥിതി എങനെയാകും അല്ലേ...
അതിനു ബാബുച്ചേട്ടന്‍ മറുപടി ഒന്നും പറഞ്ഞില്ല. ഒന്ന് മൂളുക മാത്രം ചെയ്തു.
അപ്പോള്‍ വീണ്ടും ജമാല്‍: എന്താ ചേട്ടാ ഒരു പോംവഴി?
ബാബുച്ചേട്ടന്‍; ഒറ്റ വഴിയെ ഒളൂ, ജനല്‍ തുറക്കാതെ ഇരിക്കുക..
ജമാല്‍; അതിനു ചേട്ടാ, ഞാന്‍ തുറക്കില്ല, മോന്‍ ജനാല കമ്പിയില്‍ കയറി കളിക്കുബോള്‍ അവന്‍ തുറന്നിടുന്നത... അതിനും കുറ്റം എനിക്ക..
ഇതു കേട്ടപ്പോള്‍ ബാബുചേട്ടന്‍ ഒന്ന് കസേരയില്‍ ചാരിയിരുന്ന് മുകളിലോട്ട് നോക്കി ചിന്തിച്ചിട്ട് പറഞ്ഞു ' ജമാല്‍, ഞാന്‍ നോക്കിയിട്ട് ഒരു വഴിയെ കാണുന്നോളൂ..
ജമാല്‍ (ആകാംഷയോടെ) ; അതെന്താ!!??
ബാബുചേട്ടന്‍; ആ ജനല്‍ അങ്ങോട്ട്‌ പൊളിച്ചു മാറ്റി ഇഷ്ട്ടിക വച്ച് കെട്ടുക, അത്ര തന്നെ..പിന്നെ ശ്യലം ഉണ്ടാവില്ലല്ലോ..മനസ്സമാധാനവും കിട്ടുമല്ലോ!

ഈ ഐഡിയ കേട്ടപ്പോള്‍ ജമാല്‍ ഒന്നാലോചിച്ചു ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പിട്ടു...

അപ്പോള്‍ ടി. വി യില്‍ നിന്ന് ഒരു മൊബൈലിന്റെ പരസ്യം പറയുന്നത് കേട്ടു... 'എന്‍ ഐഡിയ കാന്‍ ചൈജ് യുവര്‍ ലൈഫ്'.....

ഈ ഐഡിയ തന്റെ ജീവിതവും ചൈജ് ആക്കാന്‍ പറ്റിയ അവസരം ആണെന്ന സന്തോഷത്തില്‍ ഇനി വരാന്‍ പോകുന്ന പുലിവാലിനെ കുറിച്ച് ചിന്തിക്കാതെ ജമാല്‍ ബാബുചേട്ടനോട് യാത്ര പറഞ്ഞു വലിഞ്ഞു നടന്നു...

(എഴുതിയത്: മെയ്‌ 2009)

2 comments:

  1. njan ningaludey kurey kathakal ippol vaichu, vaaichathellam enikk ishtamayi.....
    I like it.

    ReplyDelete